തിരുവനന്തപുരം: കണ്ണകീ ചരിതംപാടി കൊടുങ്ങല്ലൂർ ദേവിയെ ആവാഹിച്ച് കുടിയിരുത്തി ദേവിയുടെ ഉടവാളിൽ കാപ്പ് കെട്ടിയതോടെ 10 ദിവസം നീണ്ടു നിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു തുടക്കമായി.
കുഭമാസത്തിലെ കാർത്തിക നാളിലാണ് പൊങ്കാല മഹോത്സവം ആരംഭിക്കുന്നത്. മാർച്ച് മൂന്നിനാണ് പൊങ്കാല. നാലിന് രാത്രി കാപ്പഴിച്ച് ഗുരുതി തർപ്പണത്തോടെ ഉത്സവച്ചടങ്ങുകൾ സമാപിക്കും. ക്ഷേത്രത്തിനു മുന്നിൽ സജ്ജമാക്കിയിരിക്കുന്ന പച്ചപ്പന്തലിൽ തോറ്റം പാട്ടുകാർ കൊടുങ്ങല്ലൂർ ദേവിയുടെ ചൈതന്യം ആവാഹിക്കുന്നതോടെ ഉത്സവച്ചടങ്ങുകൾ ആരംഭിക്കുന്നു.
തോറ്റംപാട്ടുകാർ കണ്ണകീ ചരിതം പ്രകീർത്തിച്ചുകൊണ്ട് ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പറയുന്നു. ഓരോ ദിസവും പറയുന്ന കഥാഭാഗവും അതത് ദിവസത്തെ ചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കൊടുങ്ങല്ലൂർ ദേവിയെ കുടിയിരുത്തുന്ന ഭാഗമാണ് ഇന്നലെ തോറ്റംപാട്ടുകാർ അവതരിപ്പിച്ചത്. വൈകുന്നേരം 5.30ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവിയുടെ ഉടവാളിലും തുടർന്ന് മേൽശാന്തി അനീഷ് നന്പൂതിരിയുടെ കൈയ്യിലും കാപ്പുകെട്ടി. ദേവിക്ക് കസവ് ഉടയാട ചാർത്തിയതോടെ കാപ്പ്കെട്ട് ചടങ്ങ് പൂർത്തിയായി. കുത്തിയോട്ടത്തിനുള്ള ബാലന്മാരുടെ വ്രതം നാളെ ആരംഭിക്കും. പൊങ്കാല നാളിൽ പുറത്തെഴുന്നള്ളുന്ന ദേവിക്ക് അകന്പടിയാകുന്ന ഭടന്മാരാണ് കുത്തിയോട്ട ബാലന്മാർ.
അംബാപുരസ്കാരം മോഹൻലാലിന് സമ്മാനിച്ചു
തിരുവനന്തപുരം: പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിച്ചു. തുടർന്നു ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്കാരം മോഹൻലാലിന് സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി കെ. ശരത്കുമാർ, ട്രഷറർ എ. ഗീതകുമാരി, വൈസ്പ്രസിഡന്റ് പി.കെ. കൃഷ്ണൻനായർ, ജോയിന്റ് സെക്രട്ടറി എ.എസ്. അനുമോദ്, ജനറൽ കണ്‍വീനർ എം.എം അജിത്കുമാർ, ജോയിന്റ് ജനറൽ കണ്‍വീനർ വി.എൽ. വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.